അബൂജ /വാഷിംഗ്ടണ്‍ ഡിസി : നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തടയാൻ ശ്രമിക്കാത്ത നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് നിയമനിർമ്മാതാക്കളുടെ നീക്കം. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുൻ കാനോ സ്റ്റേറ്റ് ഗവർണർ റാബിയു ക്വാങ്ക്വാസോ, കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രതിനിധി മിയെട്ടി അല്ലാഹ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കാനും ആവശ്യപ്പെടുന്ന ബിൽ അമേരിക്കയിലെ അഞ്ച് നിയമനിർമ്മാതാക്കൾ അവതരിപ്പിച്ചു.
'നൈജീരിയ മതസ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനുമുള്ള നിയമം 2026' എന്ന് പേരിട്ടിരിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണ ബില്‍ ക്രിസ് സ്മിത്ത്, റൈലി മൂർ, ബ്രയാൻ മാസ്റ്റ്, മാരിയോ ഡയസ്-ബലാർട്ട്, ബിൽ ഹുയിസെംഗ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമങ്ങള്‍ പാലിക്കുന്നതിലും ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളിലും നൈജീരിയയുടെ നിലപാട് സമർപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി.
അതേസമയം ബില്‍ നടപ്പിലാക്കിയാൽ, മതപരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കു നല്‍കുന്ന ശിക്ഷാ ഇളവ് അവസാനിപ്പിക്കുന്നതിനും ദുരിതബാധിത ജനവിഭാഗങ്ങൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും മാനുഷിക സഹായം, സുരക്ഷാ സഹകരണ ചട്ടക്കൂടുകൾ എന്നിവ പരിഗണിക്കാനും ഇരകൾക്കും ദുരിതബാധിത സമൂഹങ്ങൾക്കും സഹായം, ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം ലഭ്യമാക്കാനും കൂടുതല്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബില്‍ പാസാക്കിയിട്ടില്ല. ചര്‍ച്ചയ്ക്കു ഒടുവില്‍ ബില്‍ നിയമമായാല്‍ രാജ്യത്തെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നൈജീരിയയില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപകമാകുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി. രാജ്യത്തെ സ്ഥിതിഗതികളെ "കശാപ്പുശാല" എന്ന വിശേഷണം നല്‍കിയ മെത്രാന്‍ സമിതി അക്രമം വര്‍ദ്ധിക്കുന്നതില്‍ അഗാധമായ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ക്വാറ സംസ്ഥാനത്തെ വോറോയിൽ നൂറ്റിഅറുപതിലധികം സാധാരണക്കാരുടെ കൊലപാതകങ്ങളും നൈജറിന്റെ പല ഭാഗങ്ങളിലും, കാറ്റ്സിന, കടുണ, ബോർണോ സംസ്ഥാനങ്ങളിലും ആവർത്തിച്ചുള്ള ആക്രമണങ്ങളും ജനത്തെ അരക്ഷിതാവസ്ഥയിലാഴ്ത്തിയിരിക്കുകയാണെന്നു ഫെബ്രുവരി 7ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
"നിരപരാധിയുടെ നിലവിളി: ഈ കശാപ്പുശാല നിർത്തുക" എന്ന പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയയിൽ ഇപ്പോൾ നിലനിൽക്കുന്നതുപോലുള്ള ഭീകരതയ്ക്ക് മുന്നിൽ നിശബ്ദത പാലിക്കുവാന്‍ കഴിയില്ലായെന്നും വിലകല്‍പ്പിക്കാത്ത ഓരോ ആക്രമണവും, ശിക്ഷിക്കപ്പെടാത്ത ഓരോ കുറ്റകൃത്യവും, നിറവേറ്റപ്പെടാത്ത ഓരോ വാഗ്ദാനവും ജനങ്ങൾക്കു ഇടയിലുള്ള അവിശ്വാസത്തിന്റെ മുറിവിനെ ആഴത്തിലാക്കുകയാണെന്നു സമിതി വ്യക്തമാക്കി. നൈജീരിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ഭരണ ആസ്ഥാനമായ കാത്തലിക് സെക്രട്ടേറിയറ്റാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.
ജീവിക്കാനുള്ള അവകാശം അടിസ്ഥാനപരവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണെന്ന് സ്ഥിരീകരിക്കുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലും ആഫ്രിക്കൻ മനുഷ്യാവകാശ ചാർട്ടറിലും നൈജീരിയ ഒപ്പുവച്ചിട്ടുണ്ടെന്ന് ഓർമ്മിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, ഭരണകൂടം ഈ അവകാശത്തെ ഐച്ഛികമായി കണക്കാക്കുന്നത് തുടരുന്നു, രക്തച്ചൊരിച്ചിൽ അനിയന്ത്രിതമായി തുടരാൻ അനുവദിക്കുന്നു. ഭരണഘടന ആദർശങ്ങളുടെ ഉന്നതമായ ഒരു രേഖയല്ല, മറിച്ച് ജനങ്ങളുമായുള്ള ഒരു ഉടമ്പടിയാണ്. പൗരന്മാരെ കശാപ്പ് ചെയ്യുകയും സമൂഹങ്ങൾ നിരന്തരമായ ഭയത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ, ഭരണത്തിന്റെ അടിത്തറ തന്നെ തകർക്കപ്പെടുകയാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
America to deal with Islamic terrorists in Nigeria. Bishops' Committee says Nigeria has become a slaughterhouse due to Islamic terrorism























